പിള്ളേരോണം
**********************
കുട്ടികള്‍ക്ക് ആഘോഷമായി തിങ്കളാഴ്ച പിള്ളേരോണം. കര്‍ക്കടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. വാമനെൻറ ഓർമക്കായി വൈഷ്ണവര്‍ ആയിരുന്നു കര്‍ക്കടകമാസത്തില്‍ ഇത് ആഘോഷിച്ചിരുന്നത്. ചിങ്ങമാസത്തിലെ ഓണസംബന്ധിയായ ചടങ്ങുകൾ പിള്ളേരോണത്തിന് ഉണ്ടാകാറില്ല. എങ്കിലും, കര്‍ക്കടക വറുതിയില്‍ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിെൻറ പ്രത്യേകതയാണ്. പണ്ട്, തിരുവോണം പോലെ പിള്ളേരോണവും മലയാളികള്‍ക്ക് പ്രധാന ആഘോഷമായിരുന്നു. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായയില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു. പണ്ടുകാലത്ത് അത്തം പത്തിനെന്ന കണക്കല്ല, പിള്ളേരോണം മുതല്‍ ഒരുമാസമായിരുന്നു ഓണോത്സവം. തൊടിയിലും അമ്പലപ്പറമ്പിലുംനിന്ന് അടര്‍ത്തുന്ന നാട്ടുപൂക്കള്‍കൊണ്ട് പിള്ളേരോണനാളില്‍ പൂമുഖവാതിലിനുമുന്നില്‍ കുട്ടിപ്പൂക്കളം ഒരുക്കുമായിരുന്നു. ഊഞ്ഞാലാട്ടവും നാടന്‍ കലകളുമായിരുന്നു വിനോദങ്ങള്‍. പിേള്ളരോണത്തിന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികള്‍ക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യവിളമ്പി ഊട്ടും. തറവാട്ടുവീടുകളില്‍ മഹാബലി മലയാളനാട് വാണിരുന്ന കാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും അസുര ചക്രവര്‍ത്തിയുടെ ധര്‍മപുരാണം, വാമനന്‍ ഉള്‍പ്പെടെയുള്ളവരുടെ അവതാരകഥകള്‍ തുടങ്ങിയവ മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കും. പിള്ളേരോണം പാരമ്പര്യപ്പൊലിമയോടെ ആഘോഷിക്കുന്ന തറവാടുകള്‍ ഇന്നുമുണ്ട്. കേരളപ്പഴമയുടെ പൈതൃകം പുതിയ തലമുറക്ക് കൈമാറുക എന്ന സന്ദേശമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ